Friday, 13 January 2012

മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്‌ തുടക്കമായി







നഗരത്തിന്റെ രാപകലുകളെ ഭക്‌തിസാന്ദ്രമാക്കി ഇരുപതാമത്‌ മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിനു പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ രാമകൃഷ്‌ണാനന്ദസ്വാമിനഗറില്‍ വിവേകാനന്ദ ജയന്തിദിനമായ ഇന്നലെ തുടക്കമായി.

ഇന്നലെ പുലര്‍ച്ചെ മലമേല്‍ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തോടെയാണ്‌ ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ തുടങ്ങിയത്‌.

അരുണാപുരം ശ്രീരാമകൃഷ്‌ണമഠത്തില്‍നിന്നെത്തിച്ച വിവേകാന്ദസ്വാമികളുടെ ചിത്രവും ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍നിന്നെത്തിച്ച പതാകയും കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്നെത്തിച്ച ജ്യോതിയും മുരിക്കുംപുഴ ദേവീക്ഷേത്രത്തില്‍നിന്നുള്ള കൊടിമരവും ഇടനാട്‌ രാമകൃഷ്‌ണാനന്ദ സമാധിയില്‍നിന്നുള്ള രാമകൃഷ്‌ണാനന്ദസ്വാമികളുടെ ചിത്രവും വെള്ളാപ്പാട്‌ ദേവീക്ഷേത്രസന്നിധിയില്‍ എത്തിച്ചശേഷം ഇവിടെനിന്നാരംഭിച്ച വിവേകാനന്ദ ജയന്തി മഹാശോഭായാത്രയില്‍ നിരവധി പേര്‍ പങ്കാളികളായി.

ശോഭായാത്ര സമ്മേളനനഗരിയില്‍ എത്തിയപ്പോള്‍ ഹിന്ദുമഹാസംഗമം മുഖ്യ രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ്‌ ധ്വജാരോഹണം നടത്തി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സ്വാമി സ്വപ്രഭാനന്ദ മഹാരാജ്‌ അധ്യക്ഷത വഹിച്ചു.

ഹിന്ദുസമാജത്തിലെ സമസ്‌ത വിഭാഗങ്ങളും ഒന്നിച്ചുചേരുമ്പോഴേ ഹിന്ദുസംഗമം അര്‍ഥവത്താകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ പ്രചാരക്‌ എസ്‌. സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എം.എസ്‌. സംസ്‌ഥാന സമിതിയംഗം അനില്‍ അമര വിവേകാനന്ദ ജയന്തി സന്ദേശം നല്‍കി.

മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, എസ്‌.എന്‍.ഡി.പി. മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ്‌ എ.കെ. ഗോപി ശാസ്‌താപുരം എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദുസംഗമം പ്രസിഡന്റ്‌ ഡോ. എന്‍.കെ. മഹാദേവന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.എന്‍. വാസുദേവന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment